ഇടുക്കി: കട്ടപ്പന സബ് രജിട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഉയര്‍ന്ന തുക വിജിലന്‍സ് പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സീനിയര്‍ ക്ലാര്‍ക്ക് കനകരാജിനെയാണ് സസ്‌പെൻ്റ് ചെയ്തത്.
ജനുവരിയിലായിരുന്നു വിജിലന്‍സ് കട്ടപ്പനയിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ പിശോധന നടത്തിയത്. പരിശോധനയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 3470 രൂപ അധികം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കനകരാജ് നല്‍കിയ വിശദീകരണം തൃപ്ത്തിപ്പെടാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഈ തുക കൈക്കൂലിയാണെന്നാണ് വിജിലന്‍സിന്റെ നിഗമനം.
എഴുത്തുകാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്ന ഓരോ ആധാരത്തിനും കൈക്കൂലി ചോദിച്ചു വാങ്ങുന്നു. കക്ഷികളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം റെക്കോര്‍ഡ് റൂമിലെ അലമാരയില്‍ സൂക്ഷിച്ച് പിന്നീട് വീതിച്ചെടുക്കുന്നു എന്നിങ്ങനെയുള്ള ആരോപണത്തെ തുടര്‍ന്നായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടറാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.