ശസ്‌ത്രക്രിയക്ക്‌ കൈക്കൂലി: ഡോക്‌ടര്‍ക്ക്‌ സസ്‌പെന്‍ഷന്‍

കോഴിക്കോട് : രോഗിയുടെ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഗൈനക്കോളജി വിഭാഗം മൂന്നിന്റെ യൂണിറ്റ് ചീഫ് ഡോ. ശരവണകുമാറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. യുവതിയായ രോഗിയുടെ ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയ നടത്തിയശേഷം ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൈക്കൂലി വാങ്ങിയതായി മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി ശ്രീകുമാറിന് പരാതി ലഭിച്ചിരുന്നു.

പ്രാഥമിക അന്വേഷണം നടത്തിയ സൂപ്രണ്ട് പരാതി പ്രിന്‍സിപ്പലിന് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ നിയോഗിച്ച ഐഎംസിഎച്ച്‌ സൂപ്രണ്ട് ഡോ. സി ശ്രീകുമാര്‍, സൈക്യാട്രി വിഭാഗം മേധാവി ഡോ. പ്രഭാവതി, പിഎംആര്‍ വിഭാഗം മേധാവി ഡോ. ശ്രീദേവി മേനോന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡിഎംഇ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിനിടെ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ ഡോക്ടര്‍ യുവതിയുടെ ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിങ് സഹിതമാണ് ഡിഎംഇക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കൈക്കൂലി വാങ്ങിയ കാര്യം പുറത്തായതോടെ ഡോക്ടര്‍ പണം തിരിച്ചു നല്‍കിയതായി പറയുന്നു. നെല്ലിക്കോട് സ്വദേശി വിനീതദാസനാണ് പരാതിക്കാരന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *