പെൺകുട്ടിയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിലായ യൂ ട്യൂബർ സൂരജ് പാലാക്കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സൂരജിനെ 3 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിൻ്റെ ആവശ്യം.
ഇന്നലെ രാവിലെ കൊച്ചി സൗത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ യൂ ട്യൂബര്‍ സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് വൈകീട്ടോടെ രേഖപ്പെടുത്തിയിരുന്നു.പിന്നീട് കോടതിയില്‍ ഹാജരാക്കിയ സൂരജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.ഇതിന്‍റെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാന്‍ ഇന്നലെത്തന്നെ സൗത്ത് പോലീസ് തീരുമാനിച്ചിരുന്നു.സൂരജിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് ആവശ്യം.
പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുന്ന യൂ ട്യൂബ് വീഡിയോ ചിത്രീകരിച്ച ഡിവൈസ് ഉള്‍പ്പടെ പോലീസ് ശേഖരിക്കുന്നുണ്ട്.കൂടാതെ ഇത്തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിനു പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടൊയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ യൂട്യൂബ് ചാനൽ വഴി അപമാനിച്ചതിനെ തുടർന്നായിരുന്നു സൂരജ് പാലാക്കാരനെതിരെ സൗത്ത് പോലീസ് കേസെടുത്തത്.
പിന്നാലെ ഒളിവിൽ പോയ സൂരജ് പാലാക്കാരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതോടെയാണ് ഗത്യന്തരമില്ലാതെ പോലീസിന് മുൻപാകെ ഇയാൾ കീഴടങ്ങിയത്.