കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ സംസ്‌കരണ കരാർ പൂർത്തിയാക്കാനാകാതെ സോണ്ട ഇൻഫ്രാടെക്


കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ സംസ്‌കരണ കരാർ പൂർത്തിയാക്കാനാകാതെ വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്. കമ്പനിക്ക് എതിരെ നടപടിക്ക് ഒരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. ബാക്കി നിൽക്കുന്ന ക്യാപ്പിങ് ഉൾപ്പടെയുള്ള തുടർ പ്രവർത്തികൾ കോഴിക്കോട് കോർപ്പറേഷൻ സ്വന്തമായി നിർവ്വഹിക്കും. ഇതിന്റെ ചെലവ് സോണ്ടയിൽ നിന്ന് ഈടാക്കാനാണ് തീരുമാനം.


2019 ഡിസംബർ 10ന് ഒപ്പിട്ട 7.7 കോടി രൂപയുടെ കരാർ പ്രകാരം 6.5 ഏക്കറിലെ കെട്ടിക്കിടക്കുന്ന മാലിന്യം വേർതിരിക്കുക, 2.8 ഏക്കറിലെ മണ്ണ് നിരപ്പാക്കുക എന്നിവയായിരുന്നു. എന്നാൽ പലപ്പോഴായി 5 തവണ കരാർ നീട്ടിനൽകിയെങ്കിലും പ്രവൃത്തി പൂർത്തിയാക്കാൻ സോണ്ട ഇൻഫ്രാടെക്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ കോർപ്പറേഷനുമായി ഒട്ടും സഹകരിക്കാത്ത സമീപനമാണ് സോണ്ടയുടെ ഭാഗത്ത് നിന്ന് ഉള്ളത്.


ഈ സാഹചര്യത്തിൽ കോർപറേഷൻ നേരിട്ടു ലൈനർ സ്ഥാപിക്കാൻ തയാറെടുക്കുകയാണ്.
പദ്ധതിയിൽ നിന്ന് പിൻമാറാൻ ശ്രമിക്കുന്ന സോണ്ടക്ക് ഇതുവരെ നടത്തിയ പ്രവൃത്തികൾക്കായി രണ്ടു കോടിരൂപ കോർപറേഷൻ നൽകാനുണ്ട്. സംസ്‌കരണം പൂർത്തിയാക്കാത്തതിന് കൗൺസിൽ ശുപാർശ ചെയ്ത പിഴയും – ലൈനർ സ്ഥാപിക്കാൻ ആവശ്യമായ ചെലവും ഇതിൽ നിന്ന് ഇടാക്കും. ക്യാപ്പിങ് പൂർത്തിയാക്കിയെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ക്യാപ്പിങ് നടത്തിയ സ്ഥലത്തു മണ്ണ് മൂടുന്ന തരത്തിലുള്ള ലൈനർ ഇതുവരെ സ്ഥാപിച്ചിട്ടില്ല.



Sharing is Caring