ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി ആവശ്യമില്ലെന്ന് സ്മൃതി ഇറാനി


ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി ആവശ്യമില്ലെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം ഒരു വൈകല്യമല്ലെന്നും അതിനാല്‍ ശമ്പളത്തോട് കൂടിയുള്ള അവധി അനാവശ്യമാണെന്നും കേന്ദ്രമന്ത്രി വാദിച്ചു. ആര്‍ത്തവ ശുചിത്വ നയത്തെക്കുറിച്ച് രാജ്യസഭയില്‍ ആര്‍ജെഡി അംഗം മനോജ് കുമാര്‍ ഝാ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി.’ആര്‍ത്തവമുള്ള സ്ത്രീ എന്ന നിലയില്‍ ആര്‍ത്തവവും ആര്‍ത്തവചക്രവും ഒരു വൈകല്യമായി കണക്കാക്കുന്നില്ല, അത് സ്ത്രീകളുടെ ജീവിതത്തില്‍ ജൈവികമായി നടക്കുന്ന ഒന്നാണ്. ആര്‍ത്തവമില്ലാത്ത ഒരാള്‍ക്ക് അതിനെക്കുറിച്ച് പ്രത്യേക കാഴ്ച്ചപ്പാടാണെന്ന് കരുതി സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന വിഷയങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വയ്ക്കില്ല’ സ്മൃതി ഇറാനി പറഞ്ഞു.


ഒരു ചെറിയ വിഭാഗം സ്ത്രീകള്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഇതെല്ലാം മരുന്നിനാല്‍ മാറ്റാന്‍ കഴിയുന്നതാണെന്നും ബുധനാഴ്ച്ച രാജ്യസഭയില്‍ സമര്‍പ്പിച്ച രേഖാമൂലമുള്ള പ്രതികരണത്തില്‍ സ്മൃതി ഇറാനി വ്യക്തമാക്കി.’ആര്‍ത്തവത്തിന്റെ പ്രശ്‌നവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചിലര്‍ അപമാനത്തോടെയാണ് കാണുന്നത്. ആര്‍ത്തവമുള്ളവരുടെ സ്വാതന്ത്ര്യം, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവ സാമൂഹിക വിലക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.


പലപ്പോഴും സാമൂഹിക ബഹിഷ്‌കരണത്തിന് കാരണമാകുന്നുണ്ട്.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആര്‍ത്തവ ശുചിത്വ നയത്തിന്റെ കരട് രൂപീകരിച്ചതായി സ്മൃതി ഇറാനി ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു. 1019 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം ഇതിനകം തന്നെ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സ്മൃതി സഭയെ അറിയിച്ചു.



Sharing is Caring