പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച വിഷയത്തിൽ സർക്കാരിന്റെ അനുനയ നീക്കം തള്ളി ശിൽപി കാനായി കുഞ്ഞിരാമൻ. ശംഖുമുഖത്തെ ഹെലികോപ്‌റ്റർ മാറ്റാതെ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു. ശിൽപങ്ങളോട് സർക്കാർ കാണിച്ചത് കടുത്ത അവഗണനയാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരളശ്രീ പുരസ്‌കാരം തന്റെ ശിൽപ്പങ്ങളോടുള്ള അനാദരവ് ചൂണ്ടിക്കാട്ടി സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ അദ്ദേഹവുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി വി.എൻ വാസവനും അറിയിച്ചു. എന്നാൽ ശംഖുമുഖത്തെ സാഗര കന്യക ശിൽപത്തിന് അരികിൽ സ്ഥാപിച്ച ഹെലികോപ്റ്റർ മാറ്റാതെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്നാണ് കാനായിയുടെ നിലപാട്. പുരസ്‌ക്കാരത്തിനല്ല സൃഷ്ടികൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ശിൽപങ്ങളോടുള്ള അവഗണന മുഖ്യമന്ത്രിയുടെ ഉൾപ്പടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുഭാവപൂർവമായ നടപടി ഉണ്ടായില്ലെന്നാണ് കാനായിയുടെ ആക്ഷേപം. അനുനയ നീക്കങ്ങൾ തള്ളിയതോടെ വിഷയം പരിഹരിക്കാൻ സർക്കാർ ഇനിയെന്ത് നടപടി സ്വീകരിക്കുമ്മെന്നത് നിർണായകമാകും.