പൊതുതിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. പരസ്യ പ്രചാരണം സമാപിക്കുന്ന ഇന്ന് വൈകുന്നേരത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദർശനം മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതിന് ശേഷം അൻവറിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.
സമസ്ത ഇ കെ വിഭാഗത്തിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനവും സമസ്തയ്ക്കുള്ളിൽ വളർന്നുവരുന്ന ലീഗ് വിരുദ്ധ ചേരിയുടെ വോട്ടുമാണ് അൻവർ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് വിലയിരുത്തൽ. നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായും അൻവർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇന്ന് ജിഫ്രി തങ്ങളെ കണ്ടത്.സമയം അമൂല്യമെന്നും പൊതു ജനങ്ങളുടെ യാത്ര സൗകര്യം കൂടി കണക്കിലെടുക്കുന്നുവെന്നും പറഞ്ഞാണ് അൻവർ കൊട്ടിക്കലാശം ഒഴിവാക്കിയത്. ആ സമയം ഭവന സന്ദർശനങ്ങൾ നടത്താനാണ് അൻവറിന്റെ പദ്ധതി.














