കാബൂൾ: രാജ്യത്തിന്റെ വിവിധ മേഖലകളിൽ താലിബാൻ ആക്രമണം നടക്കുന്നതിനിടെ അഫ്ഗാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം. പ്രസിഡന്റ് അഷ്റഫ് ഗനി ഈദ് സന്ദേശം നൽകുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുൻപാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് ആക്രമണമുണ്ടായത്.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന വളപ്പിൽ തന്നെയാണ് അമേരിക്കൻ എംബസി ഉൾപ്പെടെയുള്ള ചില നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. മൂന്ന് സ്ഥലങ്ങളിലാണ് റോക്കറ്റ് പതിച്ചതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി സ്ഥിരീകരണമില്ല.
ആക്രമണം നടന്നെങ്കിലും കനത്ത സുരക്ഷയൊരുക്കിയ ശേഷം പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തു. അഫ്ഗാനിസ്താന്റെ ഭാവി എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് അഫ്ഗാൻ ജനതയാണ്. ദൃഢമായ തീരുമാനവുമായി നാം മുന്നോട്ട് പോയാൽ ആറ് മാസത്തിനുള്ളിൽ ഈ സാഹചര്യം മാറുമെന്നും പ്രസിഡന്റ് പറഞ്ഞു. നമ്മുടെ ജനതയോട് പ്രതീക്ഷയുണർത്തുന്ന എന്തെങ്കിലും തീരുമാനം ഇതുവരെ താലിബാന്റെ ഭാഗത്ത് നിന്ന് ഉണ്ടായോ? പ്രത്യേകിച്ച് സ്ത്രീകളോട്? ഗനി ചോദിച്ചു.
അഫ്ഗാനിൽ നിന്ന് അമേരിക്കൻ സേന പിന്മാറിയതിന് പിന്നാലെ കൂടുതൽ പ്രദേശങ്ങൾ താലിബാന്റെ പിടിയിലായി.