വിശുദ്ധിയുടെ ദിനരാത്രങ്ങളുമായി റമദാന്‍ വ്രതത്തിന് തുടക്കം


കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെ റമദാന്‍ വ്രതത്തിന് സമാരംഭം. മുസ്‍ലിം സമൂഹത്തിന് ഇനി ആത്മസംസ്കരണത്തിന്റെ വിശുദ്ധ നാളുകള്‍.പകല്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും പതിവിലേറെ പ്രാര്‍ഥിച്ചും വിശ്വാസികള്‍ വേറിട്ട ദിനചര്യകളിലേക്ക് മാറും. രാവേറെ നീളുന്ന പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും കീര്‍ത്തനങ്ങളുമായി വിശ്വാസി ആത്മീയനിര്‍വൃതി തേടുന്ന മാസമാണ് റമദാന്‍. ഗള്‍ഫിലും ഇന്നാണ് വ്രതാരംഭം. ഉത്തരേന്ത്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ വെള്ളിയാഴ്ചയാണ് റമദാന്‍ ഒന്ന്.


കാപ്പാട്‌ മാസപ്പിറവി കണ്ടതിനാല്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‍രി മുത്തുകോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.


റമദാന്‍ മാസപ്പിറവി കണ്ടതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി, തിരുവനന്തപുരം പാളയം ഇമാം മൗലവി ഡോ. വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചു.



Sharing is Caring