കോഴിക്കോട്: കക്കാടം പൊയിലില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി മലിനീകരരണ നിയന്ത്രണ ബോര്‍ഡ് റദ്ദ് ചെയ്തു. വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും ആദ്യ അനുമതിക്ക് മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മാലിന്യ നിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കിയില്ലെന്നും മലീനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടി. മൂന്ന് മാസം മുന്‍പായിരുന്നു പാര്‍ക്കിന് അധികൃതര്‍ അനുമതി നല്‍കിയത്.
പി.വി അന്‍വറിന്റെ പാര്‍ക്കിന് അനുമതിയില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ തന്റെ പാര്‍ക്കും പരിസരവും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും അതിന്റെ നിര്‍മാണവും നടത്തിപ്പും നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ തന്നെയാണെന്നാണ് അന്‍വര്‍ നല്‍കിയ വിശദീകരണം.