പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേഡർ വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്ന് സിപിഐഎം പരിശോധിക്കും. 12000 വോട്ടുകളാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കുറഞ്ഞത്. പ്രചാരണത്തിൽ വേണ്ടത്ര ആവേശം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന വിലയിരുത്തലിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.സഹതാപതരംഗമാണെന്നു പറഞ്ഞൊഴിഞ്ഞെങ്കിലും തോല്‍വിക്ക് കാരണം അത് മാത്രമല്ലെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണവിരുദ്ധവികാരം മറികടക്കാനുള്ള തീരുമാനങ്ങളുണ്ടായേക്കും. മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെയെങ്കിലും ജനങ്ങളോട് സംവദിക്കുന്നതും പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്.ഭരണവിരുദ്ധ വികാരം മറികടക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ 2019ലെ ദുരന്തം ആവർത്തിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിലുണ്ട്. 2019ലേതുപോലെ ഒരു തുറന്ന തിരുത്തലിന് സിപിഐഎം തയാറായേക്കും. നവംബറില്‍ രണ്ട് ഘടകകക്ഷി മന്ത്രിമാരെ മാറ്റി പുതിയ രണ്ടുപേരെ കൊണ്ടുവന്ന് മന്ത്രിസഭ പുനഃസംഘടനയുണ്ട്. സർക്കാരിന്‍റെ പ്രതിഛായ മാറ്റിയെഴുതാന്‍ സിപിഐഎം മന്ത്രിമാരിലും വകുപ്പുകളിലും മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയും ഉയർന്നിട്ടുണ്ട്.














