കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആരംഭിച്ചു. ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്ര ദിനമായി രേഖപ്പെടുത്തുമെന്നും അടിച്ചമർത്തലിന് എതിരായ സമരമാണ് ജന്തർ മന്തറിൽ അരങ്ങേറുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ബ്രാൻഡിംഗ് നിർബന്ധമാക്കുന്നു.
ഒരു ഉത്തരവാദിത്തമുള്ള സർക്കാരിനും ബ്രാൻഡിംഗ് നടത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.‘ഫെഡറലിസം സംരക്ഷിക്കണ’മെന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ സമരം കേരള ഹൗസിൽ നിന്ന് ജന്തർ മന്തറിലെ വേദിയിലെത്തിയത് . മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്. പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കുന്നു. ഡിഎംകെ മന്ത്രി പഴനിവേൽ ത്യാഗരാജും ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും സമരത്തിന് പിന്തുണയുമായെത്തി.














