ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക്. ഇന്ത്യ – പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.45 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ല്‍ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ചത്.ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികമെന്ന പ്രത്യേക വേളയിലാണ് ഈ സന്ദർശനം.
പോളണ്ടുമായി ആഴത്തില്‍ വേരോടിയ സൗഹൃദം ഇന്ത്യ സ്നേഹത്തോടെ ചേർത്തുനിർത്തുന്നു. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള രണ്ട് രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഈ ബന്ധത്തെ വീണ്ടും കരുത്തുറ്റതാക്കുന്നു’-പോളണ്ടിലേക്കു പോകും മുൻപ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡെ, പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്ക് എന്നിവരുമായി ചർച്ച നടത്തുമെന്നും പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക, തന്ത്രപര മേഖലകള്‍, പ്രതിരോധം, സാംസ്കാരിക രംഗങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഓഗസ്റ്റ് 21,22 തീയതികളില്‍ പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദർശനം നടക്കുന്നത്.
റഷ്യ-യുക്രൈൻ യുദ്ധത്തില്‍ യുക്രൈനില്‍ കുടുങ്ങിയ 4,000 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പോളണ്ടില്‍നിന്ന് ലഭിച്ച സഹായം വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു. രണ്ടാം ലോകയുദ്ധ കാലത്ത് ആറായിരം പോളിഷുകാർക്ക് ഇന്ത്യ അഭയം നല്‍കിയ കാലം മുതല്‍ ആ രാജ്യവുമായി മികച്ച ബന്ധമാണുള്ളതെന്നും മന്ത്രാലയം പറഞ്ഞു.













