വീണ്ടും ദുരഭിമാന കൊല: കുടുംബത്തെ കാണാന്‍ പോയ ഗൗതം മടങ്ങിയില്ല, പിന്നെ ഭാര്യ കണ്ടത് മരണ പോസ്റ്റര്‍

അയനല്ലൂര്‍: തമിഴകത്ത് വീണ്ടും ദുരഭിമാന കൊലപാതകങ്ങള്‍ തുടര്‍കഥകളാകുന്നു. തമിഴ്‌നാട്ടിലെ അയനല്ലൂരില്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന് ഭര്‍ത്താവിനെ ഭര്‍തൃ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. അന്യസമുദായത്തില്‍പ്പെട്ട തന്നെ വിവാഹം ചെയ്തതിനാലാണ് ഭര്‍ത്താവിനെ വീട്ടുകാര്‍ കൊന്നതെന്ന് അമുല്‍ എന്ന യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

നവജാത ശിശുവുമായാണ് തിരുവള്ളൂര്‍ പൊലീസില്‍ യുവതി പരാതി നല്‍കാനെത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ അമുലും ഗൗതമും പ്രണയത്തിലാകുകയായിരുന്നു. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ഇവര്‍ പിന്നീട് വിവാഹിതരാകുകയും സെപ്റ്റംബര്‍ 17ന് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു.

എന്നാല്‍ അതേദിവസം, ഒരു ബന്ധു മരിച്ചെന്ന വിവരമറിഞ്ഞ് നാട്ടിലേക്ക് പോയ ഗൗതം പിന്നീട് തിരിച്ചെത്തിയില്ല. ഫോണ്‍ സ്വിച്ച്‌ ഓഫായി. തുടര്‍ന്ന് അമുലിന്റെ ബന്ധുക്കള്‍ ഗൗതമിനെ അന്വേഷിച്ച്‌ ഗ്രാമത്തില്‍ പോയപ്പോള്‍ ഗൗതമിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള വലിയ പോസ്റ്റര്‍ ആണ് കണ്ടത്. സെപ്റ്റംബര്‍ 17ന് രാത്രി 7 മണിക്ക് മരിച്ചതായാണ് പോസ്റ്ററില്‍ പറയുന്നത്. സ്വാഭാവിക മരണമാണെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മരണം തന്നെ അറിയിച്ചില്ലെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *