സച്ചിൻ ദേവിനെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോകുമെന്ന് കെ.കെ രമ എംഎൽഎ. തൻ്റെ പരാതിയിൽ പൊലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. പരാതി വിദഗ്ധമായി ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണം നടത്താതിരിക്കാൻ പൊലീസിന് കടുത്ത സമ്മർദ്ദമുണ്ടെന്നും രമ ആരോപിച്ചു.പരാതിയിൽ നിന്നും പിന്നോട്ടില്ല.
നിയമ നടപടിയുമായി മുന്നോട്ട് പോകും. തൻ്റെ പരിക്കിനെ മോശമായ രീതിയിൽ പ്രചരിപ്പിച്ചു, മാനനഷ്ടക്കേസ് നൽകുമെന്നും രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ എംഎൽഎമാർ കയ്യേറ്റം ചെയ്തിട്ടില്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. വാച്ച് ആൻഡ് വാർഡിൻ്റെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് അറിയില്ല. വ്യക്തിപരമായ മെഡിക്കൽ റിപ്പോർട്ടുകൾ എങ്ങനെ പുറത്തുവരുന്നു എന്നുള്ളത് അന്വേഷിക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.
അതേസമയം സച്ചിൻ ദേവിനെതിരെയുള്ള രമയുടെ പരാതിയിൽ കേസെടുക്കുന്നതിനെക്കുറിച്ച് പൊലീസിന് വ്യക്തതയില്ല. കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സൈബര്‍ സെല്‍. സച്ചിന്‍ദേവ് എം.എല്‍.എ സമൂഹമാധ്യമത്തില്‍ അപകീർത്തിപ്പെടുത്തി എന്നായിരുന്നു രമയുടെ പരാതി. ഇത് മാനനഷ്ട പരിധിയില്‍ വരുന്ന കേസാണെന്നും വിഷയം പരിഗണിക്കേണ്ടത് കോടതിയാണെന്നും സൈബർ പൊലീസ് പറയുന്നു. കേസെടുക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച തുടരുകയാണ്.