ലഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഗണേശക്ഷേത്രം തകർത്ത സംഭവത്തിൽ 50 പേരെ പോലീസ് അറസ്റ്റുചെയ്തു. പ്രവിശ്യാ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഭീകരവാദക്കുറ്റം ചുമത്തി 150 പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുമുണ്ട്. പ്രവിശ്യയിലെ റഹിംയാർ ഖാൻ ജില്ലയിലെ ഭോങ് നഗരത്തിലെ ക്ഷേത്രം ബുധനാഴ്ചയാണ് ജനക്കൂട്ടം തകർത്തത്.
മദ്രസയെ അപമാനിച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റുചെയ്ത എട്ടുവയസ്സുകാരന് കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജനങ്ങൾ സംഘടിച്ചെത്തി ക്ഷേത്രം ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ പ്രതികളെ അറസ്റ്റുചെയ്യാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിട്ടിരുന്നു. ക്ഷേത്രം പുനർനിർമിക്കുമെന്നും അറിയിച്ചിട്ടുണ്ട്.