ട്രഷറികള്‍ പൂട്ടിയത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പിണറായി വിജയന്‍

പാലക്കാട്: ട്രഷറികള്‍ അടച്ചുപൂട്ടേണ്ട അവസ്ഥ സംസ്ഥാനത്തുണ്ടായത് യു ഡി എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥകൊണ്ടാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിങ്കളാഴ്ച ട്രഷറികള്‍ തുറക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഖജനാവില്‍ അവശേഷിച്ചിരുന്നത് 700 കോടി രൂപയാണ്. കഴിഞ്ഞ മാര്‍ച്ച് 31ന് 1250 കോടിയുടെ ബില്ലുകളാണ് ട്രഷറികളില്‍ നിന്ന് മാറിയത്. ശേഷിക്കുന്ന തുക കണ്ടെത്താന്‍ സഹകരണബാങ്ക്, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയുടെ ഫണ്ട് തിരിമറി നടത്താനാണ് ശ്രമിക്കുന്നത്.
2011 മാര്‍ച്ചില്‍ എല്ലാ ബില്ലുകളും പാസാക്കിയിട്ടും 3250 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ബജറ്റ് പ്രതീക്ഷയെക്കാള്‍ 13,000 കോടിയുടെ കുറവായിരുന്നു ട്രഷറി വരവ്. നികുതിയിനത്തില്‍ മാത്രം 10,000 കോടിരൂപയാണ് കുറഞ്ഞത്. അതിഗുരുതരമായ ഈ പ്രതിസന്ധിയിലും 600 കോടി കേന്ദ്രവായ്പ ല‘ിക്കും എന്ന് പ്രസ്താവിക്കുന്നതല്ലാതെ നേടിയെടുക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ല. ജനങ്ങളുടെ പ്രതിഷേധവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പിണറായി വിജയന്‍ പാലക്കാട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.