എസ്എന്‍സി ലാവലിന്‍കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ നടപടി.
കോടതിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക ആണോ എന്ന് സംശയമുണ്ട് എന്ന് ഹൈക്കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നതിന് സര്‍ക്കാരിന് എന്താണിത്ര തിടുക്കം എന്ന് കോടതി ചോദിച്ചു. 2000 മുതലുള്ള ഹർജികൾ കോടതിയിൽ കെട്ടികിടക്കുകയാണ്. അതിനിടെയാണ് ഹർജി പരിഗണിക്കാൻ ആവശ്യപ്പെടുന്നത്.
രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. സിബിഐയ്ക്ക് വേണ്ടി ഹാജരാകാന്‍ സുപ്രീം കോടതിയില്‍ നിന്നും അഭിഭാഷകര്‍ വരേണ്ടതുണ്ട്. അതിനാല്‍ സിബിഐയുടെ അഭിപ്രായം കൂടി സ്വീകരിച്ചാണ് കേസ് രണ്ട് മാസത്തേക്ക് മാറ്റിയത്. ഇതോടെ തെരഞ്ഞെടപ്പിനു മുമ്പ് ലാവലിന്‍ കേസില്‍ നിയമ ഇടപെടലുകള്‍ ഉണ്ടാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്.