മന്ത്രിബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ മുഖ്യമന്ത്രി തുടങ്ങിവച്ച കുടുംബസംഗമങ്ങള്‍ നിന്നുപോയി


പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ തമ്മിലും മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിലും വ്യക്തിപരമായി അടുപ്പം മെച്ചപ്പെടുത്താന്‍ തുടങ്ങിയ പ്രതിമാസ കൂടിക്കാഴ്ച ഇല്ലാതായി. മാസത്തിലെ ഒരു ദിവസം ഏതെങ്കിലും ഒരു മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എല്ലാവരും ഒത്തുകൂടുന്നതായിരുന്നു രീതി. പ്രത്യേക ഔപചാരിക അജന്‍ഡകള്‍ ഇല്ലാതെയാണ് കൂടുന്നതെങ്കിലും വകുപ്പുകള്‍ തമ്മില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനും സര്‍ക്കാരിന്റെ പൊതുവായ സുഗമമായ മുന്നോട്ടു പോക്കിന് കളമൊരുക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു.


ഓരോ കൂടിച്ചേരലും നടക്കുന്ന വീട്ടിലെ മന്ത്രി ആതിഥേയനും മറ്റുള്ളവര്‍ അതിഥികളുമാകുന്ന വിധത്തില്‍ ഭക്ഷണമൊരുക്കുകയും അതില്‍ മറ്റു മന്ത്രിമാരുടെ അടുത്തബന്ധുക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ആദ്യ സംഗമം നടന്നത്. പിന്നീട് ചില മന്ത്രിമാര്‍ കൂടി ആതിഥേയരായി. അവസരം ലഭിക്കാത്തവര്‍ അതിനു കാത്തിരിക്കുകയുമാണ്. പക്ഷേ, അപ്രഖ്യാപിതമായി ആ കൂടിച്ചേരല്‍ നിന്നുപോയി എന്നാണ് വിവരം. സര്‍ക്കാര്‍ നിരന്തരം വിവാദങ്ങളില്‍പ്പെടുകയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ‘റിലാക്‌സ്ഡ്’ മൂഡില്‍ ഭക്ഷമം കഴിച്ചും വിശേഷങ്ങള്‍ പങ്കുവച്ചും ഒന്നിച്ചിരിക്കാന്‍ സമയം ലഭിക്കാത്ത വിധം അസ്വസ്ഥതകള്‍ മുറുകുകയും ചെയ്തതോടെയാണ് ഇതു സംഭവിച്ചത്. എന്നാല്‍ നിന്നു പോയിട്ടില്ലെന്നും ഇടയ്ക്ക് നിശ്ചയിച്ച ചില ദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടായതുകൊണ്ട് നടക്കാതെ പോയതണെന്നുമാണ് അനൗദ്യോഗിക വിശദീകരണം. വൈകാതെ കൂടിച്ചേരല്‍ പുനരാരംഭിക്കുമത്രേ.


11 മാസത്തിനിടെ രണ്ട് മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടി വരികയും പോലീസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് കൂടിച്ചേരല്‍ നിന്നുപോയത്. ചില പ്രശ്‌നങ്ങളില്‍ സി പി ഐ നേതൃത്വം പരസ്യമായി മുഖ്യമന്ത്രിയെ വിമര്‍ശിക്കുക കൂടി ചെയ്തതോടെ കൂടിച്ചേരല്‍ പ്രഹസനങ്ങളില്‍ കാര്യമില്ലെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തുകയായിരുന്നു. ഇനി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടെങ്കിലും ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സഹായിക്കുന്ന കൂടിച്ചേരലുകള്‍ വീണ്ടും തുടങ്ങുമോ എന്ന് കാത്തിരിക്കുകയാണ് ചെറുകക്ഷികളുടെ മന്ത്രിമാര്‍.



Sharing is Caring