വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടേഴ്‌സ് നടത്തുന്ന സമരം ഇന്ന് 15 ആം ദിവസത്തിലേക്ക്. ആരോഗ്യ മന്ത്രിയുമായി ഇന്ന് പി ജി ഡോക്ടേഴ്‌സിന്റെ ചർച്ചയ്ക്ക് സാധ്യത.
മന്ത്രിയുടെ ഓഫിസിന്റെ അറിയിപ്പിന് കാത്തിരിക്കുന്നതായി പിജി ഡോക്ടേഴ്‌സ്. അനൗദ്യോഗിക രഹസ്യ ചർച്ചയ്ക്ക് സമ്മർദം ചെലുത്തുന്നതായി പി ജി ഡോക്ടേഴ്‌സിന്റെ ആരോപണം.വേണ്ടത് ഔദ്യോഗിക ചർച്ചയെന്നും ആവശ്യം.
നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരെ നിയമിച്ച് സർക്കാർ വാക്ക് പാലിച്ചുവെന്ന് ആരോഗ്യ മന്ത്രി.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്നും പിൻമാറണമെന്ന മന്ത്രിയുടെ അഭ്യർത്ഥന പിജി ഡോക്ടേഴ്‌സ് തള്ളി.
സർക്കാർ നടത്തിയ നിയമനങ്ങൾ പര്യാപ്തമല്ലെന്നാണ് പി ജി ഡോക്ടേഴ്‌സിന്റെ വാദം.ഇതടക്കം ഉന്നയിച്ച വിഷയങ്ങളിൽ മുഴുവൻ രേഖാമൂലമുള്ള പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
ചർച്ചയ്ക്കുള്ള തിയതി അറിയിക്കാമെന്നും മുൻപ് ചർച്ച നടത്തിയ പിജി അസോസിയേഷൻ നേതാക്കൾ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കുമെന്നും ആരോഗ്യ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. പിജി ഡോക്ടേഴ്‌സ് നടത്തുന്ന സമരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ വേണ്ടെന്നും ഇടപെട്ട് സമരം പൊളിക്കരുതെന്നും കെഎംപിജിഎ.