പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാർട്ടി നിലപാടെന്ന് തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
അനുപമയുടെ അച്ഛനും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചെന്നായിരുന്നു മറുപടി.
അനുപമയോട് നിയമപരമായി നീങ്ങണമെന്ന് നിർദേശം നൽകിയതായും ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
ആനാവൂർ നാഗപ്പന്റെ വാക്കുകൾ :
പെൺകുട്ടിയുടെ പരാതി കിട്ടിയിരുന്നു. കുഞ്ഞിനെ അമ്മയെ ഏൽപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പെൺകുട്ടിയുടെ അച്ഛനെ വിളിച്ചു വരുത്തി സംസാരിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചെന്നായിരുന്നു മറുപടി. ശിശുക്ഷേ സമിതി സെക്രട്ടറി ഷിജുഖാനെ വിളിച്ചു വരുത്തി സംസാരിച്ചു. നിയമപരമായ വ്യവസ്ഥകൾ പാലിച്ചായിരുന്നു നടപടികൾ എന്ന് ഷിജുഖാൻ അറിയിച്ചു. കുഞ്ഞിനെക്കുറിച്ച് പറഞ്ഞാൽ വെളിപ്പെടുത്തിയാൽ അത് ക്രിമിനൽ കുറ്റമാകുമെന്നും നിയമപരമായ നടപടികളിലൂടെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്നും ഷിജുഖാൻ അറിയിച്ചു. നിയമപരമായി നീങ്ങുകയല്ലാതെ പാർട്ടിക്ക് ഒന്നും ചെയ്യുനാവില്ല എന്നറിയിച്ചുവെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. നിയമപരമായി നീങ്ങാനുള്ള എല്ലാ പിന്തുണയും നൽകുമെന്നും പെൺകുട്ടിയെ അറിയിച്ചു.
ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നിലപാട് തെറ്റാണെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. അജിത്ത് ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിന് വീഴ്ചയുണ്ടായോ എന്നറിയില്ല. എന്നാൽ ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.