പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍


തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. എന്നാല്‍ പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. തനിക്ക് നേരിട്ട അപമാനത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തതെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


‘ഞാന്‍ ആരുടെയും പിന്തുണ തേടി പോയിട്ടില്ല. ഒരാളുടെയും സ്ഥാനാര്‍ഥിയല്ല. സ്വതന്ത്രനാണ്. പിന്തുണ നല്‍കി കത്തൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പിന്തുണയുടെ പ്രശ്‌നം ഉദിക്കുന്നില്ല. വിജയിക്കുമെന്ന പ്രതീക്ഷയിലല്ലേ മത്സരിക്കുന്നത്. ആരെങ്കിലും പിന്തുണയുമായി വന്നാല്‍ പിന്തുണയുടെ സ്വഭാവം അനുസരിച്ച് തീരുമാനമെടുക്കും.’- ജി സുധാകരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നത് പ്രചാരണം മാത്രം. പാര്‍ട്ടി ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.




Sharing is Caring