പുതിയ കോവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന. വൈകിട്ട് മൂന്നരക്കാണ് യോഗം. കടകളില്‍ ജനത്തിരക്ക് കുറയ്ക്കുന്നതിന് മാളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. എസി ഇല്ലാത്ത റസ്റ്റോറന്‍റുകളില്‍ ഇരുന്ന കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഉടന്‍ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന.
കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. നടപടികൾ കടുപ്പിക്കണോയെന്നതും ചർച്ചയാകും. എല്ലാ മേഖലയും തുറന്നതിനാല്‍ കൂടുതല്‍ ഇളവുകളുടെ പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്തെ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.