വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.
സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനിയെ സെപ്ഷൽ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. അവധി റദ്ദാക്കി തിരിച്ചെത്താൻ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തിയാണ് വിഴിഞ്ഞത്തെ പ്രത്യേക സുരക്ഷ. കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയും നിയോഗിച്ചു. ഡിഐജിക്കു കീഴിൽ എസ്പിമാരായ കെകെ അജി, കെഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണർമാരും അടങ്ങുന്ന പ്രത്യേക സംഘം ക്രമസമാധനപാലത്തിന് മേൽനോട്ടം വഹിക്കും. വിഴിഞ്ഞം ആക്രണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ നാല് അസിസ്റ്റന്റ് കമ്മീഷണർമാരെ ഉള്‍പ്പെടുത്തി മറ്റൊരു സംഘവും രൂപീകരിച്ചു.