ഫ്രാൻസില്‍ ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടിന് (എൻഎഫ്പി) പാർലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാല്‍ തൂക്കുമന്ത്രിസഭ വന്നേക്കും.ആദ്യഘട്ടത്തില്‍ മുന്നിട്ടുനിന്ന തീവ്രവലതു പക്ഷമായ നാഷനല്‍ റാലി സഖ്യം (ആർഎൻ) മൂന്നാം സ്ഥാനത്താകുമെന്നാണ് എക്സിറ്റ്പോള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതാകുമെന്നാണ് പ്രവചനം.
577 അംഗ പാർലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകളാണു വേണ്ടത്. ഫ്രാൻസിലെ രണ്ടാംഘട്ട പാർലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെ അട്ടിമറിച്ച് ഇടതുസഖ്യം മുന്നേറുമെന്ന് എക്സിറ്റ് പോളില്‍ സൂചനകള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി ഗബ്രിയേല്‍ അത്താല്‍ രാജി പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിനു 199 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ആർക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നുമാണ് എക്സിറ്റ് പോള്‍.മക്രോയുടെ പാർട്ടിക്ക് 169 സീറ്റും നാഷനല്‍ റാലി സഖ്യത്തിന് 143 സീറ്റും ലഭിക്കാം.

സഖ്യസമവാക്യങ്ങള്‍ മാറിമറിയാനുള്ള സാധ്യതയുള്ളതിനാല്‍ സർക്കാർ രൂപീകരണം പ്രതിസന്ധിയിലാകാം. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ മരീൻ ലെ പെന്നിന്റെ നാഷനല്‍ റാലി സഖ്യത്തെ പ്രതിരോധിക്കാൻ ഇടതു-മിതവാദി സഖ്യങ്ങള്‍ ചേർന്നുള്ള റിപ്പബ്ലിക്കൻ ഐക്യമുന്നണിക്കു മക്രോ ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ചു മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാർഥികളും പിൻമാറി.













