നടനും എംഎല്‍എയുമായ മുകേഷ്, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായി പരാതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേക അന്വേഷണ സംഘം മിനു മുനീറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടുപോകുമെന്നാണ് മിനു മുനീര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും മിനു മുനീര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെയും നടി പരാതി നല്‍കുമെന്നാണ് സൂചന.

നടൻമാരായ മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് നടി മിനു മുനീർ വെളിപ്പെടുത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞു. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്നും മുകേഷ് ആവശ്യപ്പെട്ടു. താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മിനു മുനീർ വെളിപ്പെടുത്തിയിരുന്നു.













