മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡാമിലെ റൂൾ കർവിനെ സർക്കാർ സുപ്രിംകോടതിയിൽ ചോദ്യം ചെയ്തു. റൂൾ കർവ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാൾ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാറിലെവിവാദ മരംമുറിയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ നടപടി ഉണ്ടായേക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥനായത് കൊണ്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളത് കൊണ്ടാണ് തീരുമാനം വൈകുന്നത്.
ചീഫ് വൈൽഡ് ലൈഫ് വാർഡനെക്കൂടാതെ വനം-ജലവിഭവ സെക്രട്ടറിമാർക്കെതിരെ നടപടി ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൻറെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വിശദീകരണം.