ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്ത്


എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്തുവന്നു. 2019 സെപ്റ്റംബറിലെ വാട്സ്ആപ് ചാറ്റാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കര്‍ ഉപദേശിക്കുന്നത്. റെഡ് ക്രസന്റ് സര്‍ക്കാരിന് നല്‍കേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കര്‍തന്നെ നല്‍കി.


കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, ഇഡിയുടെ അന്വേഷണത്തോട് എം.ശിവശങ്കര്‍ സഹകരിക്കുന്നില്ല. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടി നല്‍കാതെ ശിവശങ്കര്‍ ഒളിച്ചുകളി തുടരുകയാണ്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സി.ബി.ഐ കോടതി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ലൈഫ് മിഷന്‍ കരാര്‍ യൂണിറ്റാക്ക് കമ്പനിക്ക് ലഭിക്കുന്നതില്‍ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കര്‍ എന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ട്.




Sharing is Caring