ഗുജറാത്തില്‍ ഒഴിഞ്ഞ കസേരകളോട് മോദിയുടെ പ്രസംഗം; വീഡിയോ വൈറല്‍


ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്ക് വലിയ തലവേദനയുണ്ടാക്കിയ സംഭവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ക്ക് ആളുകള്‍ കുറഞ്ഞത്. ഇപ്പോഴിതാ, ഒഴിഞ്ഞ കസേരകളോട് മോദി പ്രസംഗിക്കുന്ന വീഡിയോ വൈറലാവുകയാണ്.


ബറൂച്ചില്‍ മോദിയുടെ പ്രസംഗത്തിനു വേണ്ടി ഒരുക്കിയ ആയിരക്കണക്കിന് കസേരകളാണ് ഒഴിഞ്ഞുകിടന്നത്. എ.ബി.പി ചാനല്‍ പ്രവര്‍ത്തകന്‍ ജൈനേന്ദ്ര കുമാര്‍ ഇത് സാമൂഹ്യമാധ്യമങ്ങളില്‍ ലൈവായി നല്‍കി. സംഭവം വൈറലായതോടെയാണ് ബി.ജെ.പിക്ക് തലവേദന ഇരട്ടിയാവുകയും ചെയ്തു.


കഴിഞ്ഞമാസം 27ന് സൂറത്തിലെ കഡോഡരയിലും ധാരിയിലെ ജസ്ദാനിലും നടന്ന മോദിയുടെ റാലികളില്‍ ആളുകള്‍ കുറഞ്ഞത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഇതു മറികടക്കാന്‍ ‘ഗുജറാത്തിന്റെ മകനെ കാണൂ’ എന്ന ക്യാംപയിനും ബി.ജെ.പി നടത്തി. എങ്കിലും ബറൂച്ചിലെത്തിയപ്പോള്‍ സ്ഥിതി പഴയതു തന്നെ.
തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് മോദിയുടെ ‘ഒഴിഞ്ഞ കസേരകളോടുള്ള പ്രസംഗം’ വൈറലാവുന്നത്. ബറൂച്ച് ജില്ലയിലെ ജംബുസറിലായിരുന്നു മോദിയുടെ പ്രസംഗം. ജൈനേന്ദ്ര് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ലൈവായി സെല്‍ഫി വീഡിയോയിലൂടെ ഇതു കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണത്തിനൊപ്പം മോദിയുടെ പ്രസംഗവും ഉച്ചത്തില്‍ കേള്‍ക്കാം.

പരിപാടിക്കു വേണ്ടി 12,000 കസേരകളാണ് സംഘാടകര്‍ നിരത്തിയതെന്നും എന്നാല്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. വീഡിയോ ഇതിനകം നാലായിരത്തില്‍ കൂടുതല്‍ പേര്‍ റീ ട്വീറ്റ് ചെയ്യുകയും ഏഴായിരത്തോളം പേര്‍ ലൈക്ക് ചെയ്യുകയും ഉണ്ടായി.



Sharing is Caring