എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ മികവില്‍ പി.എസ്.ജിക്ക് വമ്ബൻ ജയം


പാരിസ്: സൂപ്പര്‍ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ മികവില്‍ പി.എസ്.ജിക്ക് വമ്ബൻ ജയം. ഫ്രഞ്ച് ലീഗില്‍ ലിയോണിനെ ഒന്നിനെതിരെ നാല് ഗോളിനാണ് നിലവിലെ ചാമ്ബ്യന്മാര്‍ തകര്‍ത്തുവിട്ടത്.അഷ്റഫ് ഹക്കീമിയും മാര്‍കോ അസൻസിയോയുമാണ് ശേഷിക്കുന്ന ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയിലായിരുന്നു പി.എസ്.ജിയുടെ നാല് ഗോളുകളും പിറന്നത്.


നാലാം മിനിറ്റില്‍ കോറെന്റിൻ ടൊളിസൊ മാനുവല്‍ യുഗാര്‍ട്ടെയെ മാരകമായി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ എംബാപ്പെയാണ് ഗോള്‍ വേട്ട തുടങ്ങിയത്. 20ാം മിനിറ്റില്‍ ഒസ്മാനെ ഡെംബലെയുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ അഷ്റഫ് ഹക്കീമി ലീഡ് ഇരട്ടിപ്പിച്ചു.
38ാം മിനിറ്റില്‍ മാര്‍കോ അസൻസിയോയും ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എംബാപ്പെയും ലക്ഷ്യം കണ്ടതോടെ 1966ന് ശേഷം ആദ്യമായി ലിയോണ്‍ ഒന്നാം പകുതിയില്‍ നാല് ഗോള്‍ ലീഡ് വഴങ്ങിയെന്ന നാണക്കേടിലെത്തി.


എന്നാല്‍, രണ്ടാം പകുതിയില്‍ പിടിച്ചുനില്‍ക്കുകയും 74ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ടൊളിസോ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ ലിയോണ്‍ വൻ നാണക്കേടില്‍നിന്ന് രക്ഷപ്പെട്ടു.നാല് മത്സരത്തില്‍ എട്ട് പോയന്റുമായി പി.എസ്.ജി ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 10 പോയന്റുള്ള മൊണാക്കൊയാണ് ഒന്നാമത്. നാല് മത്സരത്തില്‍ ഒരു പോയന്റ് മാത്രമുള്ള ലിയോണ്‍ അവസാന സ്ഥാനത്താണ്.



Sharing is Caring