മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ


മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ. യുട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ കെ എസ് നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.


ചാനലിൽ വന്ന വീഡിയോ വിദ്വേഷം വളര്‍ത്തുന്നതല്ലെന്നും പോലീസ് വേട്ടയാടുകയാണെന്നുമാണ് ഷാജന്‍ പറയുന്ന ന്യായീകരണം. അന്വേഷണവുമായി സഹകരിക്കാമെന്നും കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കുമെന്നും ഷാജന്‍ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ഷാജന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. ഷാജനെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് പറഞ്ഞാണ് കോടതി അറസ്റ്റ് തടഞ്ഞത്.


മൂന്നാഴ്ചയ്ക്ക് ശേഷം ഇതേ കേസ് വീണ്ടും പരിഗണിക്കും.കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള ഷാജന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഷാജൻ സുപ്രീം കോടതിയെ സമീപിച്ചത്. പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീ‍ർത്തികരമായ പരാമ‍ർശങ്ങളുടെ പേരിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. നിലവിൽ ഷാജൻ ഒളിവിലാണ്.



Sharing is Caring