സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ലക്‌നൗ കോടതി


മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് വ്യക്തമാക്കി ലക്‌നൗ ജില്ലാ കോടതി.പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി കാപ്പന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. പിഎഫ്‌ഐ യോഗങ്ങളിലും കാപ്പന്‍ നിത്യസാന്നിധ്യമായിരുന്നു. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാപ്പനും സംഘവും അങ്ങോട്ടേക്ക് പുറപ്പെട്ടത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ തന്നെയാണെന്നും കാപ്പിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.


കാപ്പിന് ലഭിച്ച സാമ്ബത്തിക സഹായത്തിന്റെ സ്രോതസ് സംബന്ധിച്ച വിശദമായ അന്വേഷണം വേണമെന്നും ജാമ്യം നല്‍കരുതെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതു അംഗീകരിച്ചാണ് ഇഡി കേസില്‍ കാപ്പന്‍ നല്‍കിയ ജാമ്യാപേക്ഷ ലക്‌നൗ ജില്ലാകോടതി തള്ളിയത്. കാപ്പനെതിരായ ഇഡി കുറ്റപത്രം ഗുരുതരമാണെന്നു കോടതി വിലയിരുത്തി. ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയില്‍ 2020 ലാണ് കാപ്പന്‍ യുപി പൊലീസിന്റെ പിടിയിലാകുന്നത്.


യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കാപ്പന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.പല തവണ മാറ്റി വച്ച ശേഷമാണ് ഇന്നലെ പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം 9 ന് സുപ്രീംകോടതി യു.എ.പി.എ കേസില്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ജഡ്ജി അവധി ആയതിനെ തുടര്‍ന്ന് ലഖ്‌നോ കോടതി രണ്ട് തവണ ജാമ്യാപേക്ഷ മാറ്റിവെക്കുകയായിരുന്നു.



Sharing is Caring