ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തുടനീളം രണ്ടായിരത്തിലധികം ക്യാമറകൾ സ്ഥാപിച്ചാണ് നിരീക്ഷണം. വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും.
സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണമാണ് കമ്മീഷൻ നടത്തിവരുന്നത്. ചെക്ക്പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിംഗ് സ്ക്വാഡുകൾ, എന്നിവയിലൂടെയാണ് തൽസമയ പരിശോധന.
അവശ്യ സർവ്വീസ് വിഭാഗത്തിലുള്ളവർക്കും ഉദ്യോഗസ്ഥർക്കുമായി പോസ്റ്റൽ വോട്ടിംഗ് സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങളിലും തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തത്സമയ ദൃശ്യങ്ങൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലും ജില്ലകളിലും കൺട്രോൾ റൂമുകൾ ക്രമീകരിച്ചു.
വ്യാജ പ്രചരണങ്ങൾ നിരീക്ഷിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലും ജില്ലാ ഓഫീസുകളിലും മീഡിയ മോണിറ്ററിംഗ് സെല്ലുകൾ ക്രമീകരിച്ചു. വ്യാജപ്രചരണങ്ങൾക്കെതിരെ പൊലീസും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.