ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ വധശ്രമത്തിന് കേസ്. സംഭവത്തിൽ ആസൂത്രിത ഗൂഢാലോചന നടന്നെന്നും കുറ്റാരോപിതരായ 13 പേർക്കെതിരെ കൊലക്കുറ്റത്തിനുള്ള വകുപ്പുകൾ കൂടി ചുമത്തണം എന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് (സിജിഎം) കോടതിയിൽ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അമിതവേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധമൂലം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പിന്‍വലിച്ചാണ് എഫ്‌ഐആര്‍ പുതുക്കിയത്. കേസിലുള്‍പ്പെട്ട മറ്റ് 12 പ്രതികള്‍ക്കെതിരേയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കേസിൽ തുടക്കം മുതൽ ആശിഷ് മിശ്ര അടക്കമുള്ള പ്രതികളെ സംരക്ഷിച്ച് കൊണ്ട് നിലപാട് എടുത്ത ഉത്തർപ്രദേശ് പൊലീസിന് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം.
പ്രത്യേക അന്വേഷണ സമിതിയുടെ ആദ്യഘട്ട അന്വേഷണത്തിൽ ലഖിംപൂർ ഖേരിയിലേത് അപകടമാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നു. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും കർശനമായ അന്വേഷമം വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തുകയും റിപ്പോർട്ട് ലഖിംപൂർ ഖേരി സിജെഎം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരിക്കുന്നത്.
അതേസമയം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പാര്‍ലമെന്റിലെ ഇരു സഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ആവശ്യം തളളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ഇരുസഭകളും സ്തംഭിച്ചു.