കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമെന്ന് റിപ്പോർട്ട്. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് മദ്രാസ് ഐഐടി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാൻഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതർ.
2015ൽ യു.ഡി.എഫിന്റെ ഭരണകാലത്താണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയം നിർമ്മിച്ചത്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിനായി വിട്ടു നൽകിയത്. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകടഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ആറു വർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വിള്ളൽ വീണു. തൂണുകൾക്ക് ആവശ്യമുള്ളത്ര കമ്പി ഉപയോഗിച്ചിട്ടില്ല. പല ഭാഗങ്ങളിലും ചോർച്ചയുണ്ട് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളാണ് ഐ.ഐ.ടി കണ്ടെത്തിയത്. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
ബി.ഒ.ടി അടിസ്ഥാനത്തിൽ കെ.ടി.ഡി.എഫ്.സിയാണ് 76 കോടി രൂപയോളം ചെലവഴിച്ച് ബസ് ടെർമിനൽ സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ സമുച്ചയം പൂർത്തിയായതിനു പിന്നാലെ നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്. തുടർന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൻറെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്.
കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ ബസ് സ്റ്റാൻഡ് താത്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.