കോഴിക്കോട്: നഗരത്തിലെ ആറു റോഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി നൽകിയ കരാർ, താൽപര്യ പത്രത്തിനു വിരുദ്ധമായി ഒപ്പുവെച്ച നടപടിയിൽ അഴിമതിയുണ്ടെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സർവകക്ഷിസംഘം അന്വേഷണം നടത്തണമെന്ന ആവശ്യം ഭരണപക്ഷം നിരാകരിച്ചതിനെ തുടർന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി എഫ്, ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി.
ആറ് റോഡുകളിൽ 600ഓളം തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് കോർപറേഷൻ താൽപര്യപത്രം ക്ഷണിച്ചത്.നിലവിലുള്ള പഴയ വിളക്കു കാലുകൾ നീക്കി പുതിയവ സ്ഥാപിച്ചു അതിൽ എൽ ഇ ഡി ലൈറ്റ് ഘടിപ്പിക്കണമെന്നാണ് താൽപര്യ പത്രത്തിൽ പറഞ്ഞത്. എന്നാൽ താൽപര്യ പത്രത്തിലെ വ്യവസ്ഥകൾക്കും നിബദ്ധനകൾക്കും പരസ്പര വിരുദ്ധമായാണ് കരാർ ഏറ്റെടുത്ത ഡിവൈഎഫ്ഐ ജില്ലാ നേതാവ് ഉൾപ്പെട്ട സോളസ് ആഡ് സൊലൂഷൻസ് എന്ന സ്ഥാപനവും ഡെപ്യൂട്ടി സെക്രട്ടറിയും മായുള്ള എഗ്രിമെന്റ് എന്ന് പൊറ്റങ്ങാടി കിഷൻ ചന്ദ് പറഞ്ഞു. ആഡ് വെർബ്, സോളസ് ആഡ് സൊലൂഷൻസ്, ഒ2 ഈ കമ്പനികൾ എല്ലാ പരസ്യ ഇടപാടുമായി ബന്ധപ്പെട്ട മാഫിയ സംഘങ്ങൾ ആണെന്നും, വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിക്കുന്ന പരസ്യ ബോർഡിന്റെ വലുപ്പം താൽപര്യ പത്രത്തിൽ നിന്ന് വിരുദ്ധമായി വർദ്ധിപ്പിച്ചതിൽ ( 4 X 3 ) അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടി ക്കണക്കിന് രൂപയുടെ അഴിമതിയിൽ ഡെപ്യൂട്ടി സെക്രട്ടറിക്ക് അടക്കം പങ്ക്ണ്ടെന്ന് പി.എം.നിയാസ് പറഞ്ഞു.
എന്നാൽ ഇത് രേഖാപരമായ തെറ്റ് മാത്രമാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി വിശദീകരിച്ചു.ആരോപണത്തിന് പിന്നിലെ നിജസ്ഥിതി അറിയുന്നതിന് സർവകക്ഷിസംഘത്തിന്റെ അന്വേഷണമാണ് ഫല(പദമെന്ന് ബിജെപി കൗൺസിൽ പാർട്ടി നേതാവ് നമ്പിടി നാരായണൻ പറഞ്ഞു. സഭാ നേതാവ് കെ.വി ബാബുരാജ്, മരാമത്ത് കമ്മിറ്റി ചെയർമാൻ എം.സി.അനിൽകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.