ഷാനവാസിനെ ആക്രമിച്ച സംഭവം; പോലീസ് നിലപാടിൽ പ്രതിഷേധവുമായി കേരള പത്ര പ്രവർത്തക അസോസിയേഷൻ


കൊല്ലം കടക്കലിൽ വാർത്ത ശേഖരിക്കുന്നതിനിടെ പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷാനവാസ്‌ കടക്കലിനെ സിപിഎം പ്രവർത്തകൻ അഡ്വ. പ്രഫുല്ല ഘോഷ് മർദ്ദിച്ച സംഭവത്തിൽ പോലീസ് നടപടി പ്രതികളെ സഹായിക്കുന്നതാണെന്ന് പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി യോഗം കുറ്റപ്പെടുത്തി.


മർദ്ദിച്ച വ്യക്തിയുടെ പേര് വ്യക്തമാക്കിക്കൊണ്ട് കടക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ സ്റ്റേഷനിൽ വിളിച്ചു വരുത്താനോ മേൽ നടപടി സ്വീകരിക്കാനോ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല എന്നത് പ്രതിയുമായുള്ള പോലീസിന്റെ ബന്ധമാണ് സൂചിപ്പിക്കുന്നത്.


പോലീസിൽ നിന്ന് ലഭിക്കുന്ന സഹായത്തിന്റെ ബലത്തിൽ പ്രതികൾ സോഷ്യൽ മീഡിയകളിലൂടെ ഷാനവാസിനെതിരെ കൊലവിളി മുഴക്കുന്നത് സംസ്ഥാന സമിതി ഗൗരവത്തോടെയാണ് കാണുന്നത്.

2019ൽ മനോരമയുടെ പ്രാദേശിക ലേഖകൻ ബിനു കടക്കലിനെതിരെയും നിരവധി കേസുകളിൽ ഉൾപ്പെട്ട ഇതേ വ്യക്തി കയ്യേറ്റം നടത്തിയിരുന്നു.
ഈ സംഭവത്തിൽ കേസെടുത്ത കടക്കൽ പോലീസ് പരാതിക്കാരനെ പോലും അറിയിക്കാതെ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചതാണ് മാധ്യമ പ്രവർത്തകർക്ക് നേരെ നിരന്തരമായി അക്രമം നടത്താൻ പ്രതികൾക്ക് പ്രചോദനമായതെന്ന് യോഗം വിലയിരുത്തി.

പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെയും
ഷാനവാസിനെതിരെ കൊല വിളി നടത്തുന്നവർക്കെതിരെയും
ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ, ബാർ കൗൺസിൽ, സിപിഎം സംസ്ഥാന സെക്രട്ടരി എന്നിവർക്ക് പരാതി നൽകാനും പ്രതിക്കെതിരെ
പോലീസ് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിഷേധം നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചു.

സംസ്ഥാന ഭാരവാഹികളായ മധു കടുത്തുരുത്തി (കോട്ടയം), സലീം മൂഴിക്കൽ (കോഴിക്കോട്), ബൈജു പെരുവ (കോട്ടയം), ജി ശങ്കർ (കൊല്ലം), കണ്ണൻ പന്താവൂർ (മലപ്പുറം), ബൈജു മേനാച്ചേരി (എറണാകുളം), എൻ ധനഞ്ജയൻ (കണ്ണൂർ), വി എസ് ഉണ്ണികൃഷ്ണൻ (കൊല്ലം), അഭിലാഷ് പിണറായി (കണ്ണൂർ) ,മംഗലം ശങ്കരൻകുട്ടി (പാലക്കാട്), മനോജ്‌ കടമ്പാട്ട് (തൃശൂർ) പ്രത്യേക ക്ഷണിതാക്കളായ കെ കെ അബ്ദുള്ള, ഗോപി ചക്കുന്നത്ത് എന്നിവർ പങ്കെടുത്തു.



Sharing is Caring