ജിഷാ വധക്കേസ് വിചാരണ ഇന്ന് തുടങ്ങും; ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി


പെരുന്പാവൂര്‍ ജിഷ വധക്കേസ് വിചാരണ ഇന്നുമുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രതി അമീര്‍ ഉള്‍ ഇസ്ളാമിന് വേണ്ടി ഹാജരാകുന്ന ആളൂരിനെ തടയുമെന്ന് ദളിത് പ്രവര്‍ത്തകര്‍. ദളിത് പ്രതികരണ വേദിയാണ് തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യ ദിനം രണ്ടു സാക്ഷികളുടെ മൊഴിയെടുക്കും. അഞ്ചു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്. പഴുതടച്ചുള്ള നീക്കമാണ് നടത്തിയിരിക്കുന്നത്. ഒന്‍പതു കുറ്റങ്ങളാണ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 28 ന് വൈകിട്ട് 5.30 നും ആറുമണിക്കും ഇടയില്‍ കുറുപ്പുംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തി കൊലചെയ്തെന്നാണ് പ്രധാന കുറ്റം.


വീട്ടിലേക്ക് ആയുധവുമായി അതിക്രമിച്ചു കയറി തടഞ്ഞുവച്ചു, ജിഷയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ മുറിപ്പെടുത്തി, കുറ്റം ചെയ്തശേഷം തെളിവു നശിപ്പിച്ചു എന്നീ കുറ്റങ്ങളും പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള മൂന്നു വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.
കേസില്‍ 195 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കും. ഇംീഷും മലയാളവും അറിയാത്ത പ്രതി അമീറിന്‍റെ വിചാരണാ നടപടികള്‍ക്ക് അതിര്‍ത്തി രക്ഷാസേനയിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് കെ. പ്രസാദിനെ ദ്വിഭാഷിയായി നിയോഗിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരായ കുറ്റകൃത്യം നിലനില്‍ക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം




Sharing is Caring