പറവൂരിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജിത്തുവിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. സംഭവത്തിന് ശേഷം കാണാതായ ജിത്തുവിനെ ഇന്നലെയാണ് കാക്കനാട് നിന്നും കസ്റ്റഡിയിൽ എടുത്തത്. വിസ്മയയെ കുത്തിക്കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്ന് പൊലീസിനോട് ജിത്തു പറഞ്ഞു.
വിസ്മയയെ താൻ കൊലപ്പെടുത്തിയതാണെന്ന് ജിത്തു മൊഴി നൽകിയിരുന്നു. വഴക്കിൽ നിന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല എന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ ജിത്തു വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഈ മാസം 28നായിരുന്നു സംഭവം. പറവൂർ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്ന കണ്ട അയൽവാസികളാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. സംഭവം നടക്കുമ്പോൾ വിസ്മയയും സഹോദരി ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസെത്തുന്നതിന് മുൻപേ ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു.