വടക്കൻ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ്സിൻ്റെ ആക്രമണം. വടക്കൻ ഇറാഖിലെ കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം. സാതിഹയിലെ ചെക്ക്പോസ്റ്റിൽ വച്ചുണ്ടായ ആക്രമണത്തിൽ 13 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റു എന്നും റിപ്പോർട്ടുണ്ട്.
സായുധരായ ഐഎസ് തീവ്രവാദികൾ പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന ആക്രമണമായിരുന്നു നടന്നത്.
അതേസമയം, അഫ്ഗാനിസ്ഥാനിലെ പഞ്ജ്‌ഷീറിൽ കഴിഞ്ഞ ദിവസം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനാ വക്താവ് ഫഹീം ദഷ്തി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജാമിയത്തേ ഇസ്ലാമി പാർട്ടിയുടെ മുതിർന്ന നേതാവും ഫെഡറേഷൻ ഓഫ് അഫ്ഗാൻ ജേണലിസ്റ്റ്സിൻ്റെ അംഗവും കൂടിയാണ് ഫഹീം. ടോളോ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.