ഷാഫി ലോഡ്ജിലേക്ക് ക്ഷണിച്ചു, സ്ത്രീകളെയും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അബിന്‍ ഷാ

നരബലി കേസിലെ മുഖ്യ പ്രതി ഷാഫിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി വാനില്‍ ഇന്ത്യ ചുറ്റുന്ന കൊല്ലം സ്വദേശിയായ അബിന്‍ ഷാ. രണ്ട് മാസം മുന്പ് വാനില്‍ തനിച്ച് ഇന്ത്യ ചുറ്റാന്‍ ഇറങ്ങിയപ്പോള്‍ എറണാകുളത്ത് വച്ചാണ് ഷാഫി സമീപിച്ചെന്നും ലോഡ്ജില്‍ താമസവും ഭക്ഷണവും, സ്ത്രീകളെയും വാഗ്ദാനം ചെയ്‌തെന്നും അബിന്‍ ഷാ പറഞ്ഞു.

യാത്രയ്ക്കിടെ എറണാകുളം പത്തടിപ്പാലത്തിനു സമീപത്തെ പെട്രോള്‍ പമ്പിലെ പാര്‍ക്കിംഗ് സ്ഥലത്ത് വാന്‍ കുറച്ചു ദിവസം നിര്‍ത്തിയിട്ടിരുന്നു. അവിടെ വെച്ച് ഷാഫി മറ്റൊരു പേരു പറഞ്ഞ് സൗഹൃദം സ്ഥാപിക്കാനെത്തിയെന്ന് യുവാവ് പറയുന്നു. ഒറ്റയ്ക്കാണെന്ന് മനസിലായതോടെ കൂടുതല്‍ അടുപ്പം കാണിച്ചു. ലോഡ്ജും ഭക്ഷണവും ആവശ്യമെങ്കിലും സ്ത്രീകളും ഉണ്ടെന്ന് പറഞ്ഞായിരുന്നു ക്ഷണം.

എന്നാല്‍ പന്തിയല്ലെന്ന് കണ്ടതോടെ അവിടെ നിന്നും രക്ഷപ്പെട്ടു എന്നും വാര്‍ത്തകളും ഫോട്ടോയും മറ്റും കണ്ടപ്പോഴാണ് അന്ന് വന്നത് ഷാഫിയാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവാവ് പറഞ്ഞു. വാനില്‍ തന്നെ കിടന്നുറങ്ങിയും വഴിയരികില്‍ വസ്ത്രം വില്‍പ്പന നടത്തിയും ഇന്ത്യ ചുറ്റുന്ന ആളാണ് അബിന്‍ ഷാ.

അതേസമയം നരബലിക്ക് ശേഷം അപ്രത്യക്ഷമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന്റെ തീവ്രശ്രമം തുടരുകയാണ്. ഒന്നാംപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ട പത്മയുടെയും ഫോണുകള്‍ ഇപ്പോഴും കാണാമറയത്താണ്. പത്മയുടെ ഫോണ്‍ കണ്ടെത്താന്‍ പ്രതികളുമായി ഇലന്തൂരില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *