മാഹിയിൽനിന്നും മംഗളൂരുവിൽനിന്നും കേരളത്തിലേക്ക് വൻ ഡീസൽ ഒഴുക്ക്.എൻഫോഴ്സ്‌മെന്റ് നോർത്ത് സോണിനു കീഴിൽ നാലുമാസത്തിനിടെ പിടികൂടിയത് 30,000 ലിറ്റർ ഡീസലാണ്. കേരളത്തെ അപേക്ഷിച്ച് മാഹിയിൽ ഡീസലിന് 13.56 രൂപ കുറവാണ് . കർണാടകയിൽ 14 രൂപ കുറവ് . ജി.എസ്.ടി. പിഴ ഉൾപ്പെടെ ഈടാക്കിയത് 31 ലക്ഷം രൂപ.
പിടിക്കപ്പെടാതെ പോകുന്ന ഡീസൽക്കടത്ത് ഇതിലുമേറെയാണെന്നാണ് നിഗമനം.മദ്യത്തിന് വില കുറവായതിനാൽ മാഹിയിൽനിന്നുള്ള കടത്ത് കാലങ്ങളായുണ്ട്. ഇതേപോലെത്തന്നെ ശക്തിപ്രാപിക്കുകയാണ് ഡീസൽക്കടത്തും. ജി.എസ്.ടി. സ്ക്വാഡ് പിടികൂടിയ കേസുകളേറെയും മാഹിയിൽനിന്നുള്ളതാണ്. കൊയിലാണ്ടിയിൽ അഞ്ച് സംഭവങ്ങളിലായി 18,850 ലിറ്റർ ഡീസൽ അടുത്തിടെ പിടികൂടി.

മംഗളൂരുവിൽനിന്ന് കാങ്ങങ്ങാട്ടേക്ക് കടത്തുകയായിരുന്ന 5500 ലിറ്റർ ഡീസൽ കാഞ്ഞങ്ങാട്ടും മാഹിയിൽനിന്ന് കടത്തുന്ന 1800 ലിറ്റർ കോഴിക്കോട്ടും 4000 ലിറ്റർ ഡീസൽ തലശ്ശേരിയും പിടിച്ചു. കോഴിയെ കൊണ്ടുപോകുന്ന വണ്ടിയിൽ രഹസ്യഅറ നിർമിച്ചാണ് ഡീസൽ കടത്ത് കൂടുതൽ. ചെറിയ അളവിലുള്ള കടത്ത് വ്യാപകമാണ്.













