പാലക്കാട്: ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് തുടക്കമായി. ഒന്നാം തേര് ദിവസമായ ഇന്ന് കൽപ്പാത്തി ഗ്രാമങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജകളും ചടങ്ങുകളും നടക്കും. മൂന്നുനാൾ നീണ്ടുനിൽക്കുന്ന രഥോത്സവം ദേവരഥ സംഗമത്തോടെ വ്യാഴാഴ്ച വൈകീട്ട് ആറിന് സമാപിക്കും.കൽപ്പാത്തി രഥോത്സവത്തിന്റെ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ കല്യാണോത്സവത്തോടെയാണ് രഥോത്സവത്തിന് തുടക്കമാവുക.
വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയെയും ഉപദൈവങ്ങളായ സുബ്രഹ്മണ്യനെയും ഗണപതിയെയും തേരിലേറ്റുന്നതോടെ രഥപ്രയാണത്തിനും തുടക്കമാവും.കുണ്ടമ്പലത്തിലെ രഥങ്ങൾ പ്രയാണം ആരംഭിച്ച് പുതിയ കൽപ്പാത്തി മന്തക്കര ഗണപതിക്ഷേത്രം വരെ പോയി തിരികെ വൈകിട്ട് അച്ചൻപടിയിൽ അവസാനിക്കും. രണ്ടാംദിനത്തിൽ അച്ചൻപടിയിൽ നിന്ന് ആരംഭിച്ച് ചാത്തപുരം വഴി പഴയ കൽപ്പാത്തിയിൽ പ്രയാണം അവസാനിപ്പിക്കും.
മൂന്നാംദിവസം പഴയ കൽപ്പാത്തിയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് ആറോടെ കൽപ്പാത്തി തേരുമുട്ടിയിലെത്തും.രണ്ടാംദിനത്തിലാണ് പുതിയ കൽപ്പാത്തി മന്തക്കരയിലെ രഥാരോഹണം നടക്കുക. മൂന്നാംദിനം വൈകിട്ട് തേര് മുട്ടിയിൽച്ചെന്ന് തിരികെ പോകും. അവസാനദിനത്തിൽ തേര്മുട്ടിയിൽ വൈകിട്ട് ആറോടെ രഥങ്ങൾ സംഗമിക്കും. 17ന് രാവിലെ എഴുന്നെള്ളത്തിനുശേഷം പത്തുമണിയോടെ കൽപ്പാത്തി രഥോത്സവത്തിന് കൊടിയിറങ്ങും.