പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഇന്ന് നേരിട്ട് പരിശോധിക്കും

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഇന്ന് നേരിട്ട് പരിശോധിക്കും. വിദ്വേഷ പ്രംസഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും കോടതി വ്യവസ്ഥകളോടെ ജാമ്യം നല്‍കിയിരുന്നു.

ജാമ്യം നേടിയ ശേഷവും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ചാണ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തെളിവായി വെണ്ണല പ്രസംഗത്തിന്റെ 3 സിഡികളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി മുറിയില്‍ പ്രസംഗം പ്രദര്‍ശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് സൗകര്യം ഒരുക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രസംഗം പരിശോധിച്ച ശേഷം 26 നു കോടതി വിധി പറയും.

അതേസമയം വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തളളിയതിന് പിന്നാലെ പി സി ജോര്‍ജിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീട്ടിലുള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വെണ്ണലയിലേത് പ്രകോപനപരമായ പ്രസംഗമെന്ന കണ്ടെത്തിയ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തളളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *