ചരക്ക് സേവന നികുതിയുടെ പേരില്‍ അവശ്യസാധനങ്ങള്‍ക്ക് വിപണിയില്‍ ഈടാക്കുന്നത് തോന്നും പടി വില.


ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ പേരില്‍ അവശ്യസാധനങ്ങള്‍ക്ക് വിപണിയില്‍ ഈടാക്കുന്നത് തോന്നും പടി വില. ജി.എസ്.ടി നിലവില്‍ വരുന്നതോടെ അരിയടക്കമുള്ളവയുടെ വില കുറയുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ജി.എസ്.ടി നിലവില്‍വന്ന് ഒന്നരമാസത്തോളമായിട്ടും വിലയില്‍ ഇതിന്റെ പ്രതിഫലനം കാണുന്നില്ലെന്ന് മാത്രമല്ല, അവശ്യസാധനങ്ങള്‍ക്ക് പലതിനും ഈ പേരില്‍മാത്രം 20 ശതമാനംവരെ വില വര്‍ധിപ്പിച്ചിട്ടുമുണ്ട്.


അരി, പഞ്ചസാര, മറ്റ് പലവ്യഞ്ജനങ്ങള്‍, ഹോട്ടല്‍ ഭക്ഷണം തുടങ്ങി നിര്‍മാണ വസ്തുക്കള്‍ക്കുവരെ വില വര്‍ധിച്ചു. കോഴിയിറച്ചിക്ക് മാത്രമാണ് നാമമാത്രമായെങ്കിലും വില കുറഞ്ഞത്. തങ്ങളുടെ ഇടപെടല്‍കൊണ്ടാണ് കോഴിയിറച്ചിക്ക് വില കുറഞ്ഞതെന്ന് സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ ഉല്‍പാദനം വര്‍ധിച്ചതും ഒപ്പം മഴക്കുറവും ചൂടും കാരണം അധികദിവസം പിടിച്ചുവെക്കാതെ കേരളത്തിലേക്ക് ലോഡ് അയക്കുന്നതുമാണ് വില കുറയാന്‍ കാരണമെന്ന് മൊത്ത വ്യാപാരികളും പറയുന്നു.


അവശ്യസാധനങ്ങള്‍ക്ക് വില തോന്നുംപടിയായിട്ടും പരാതിപ്പെടാന്‍ ഇടമില്ലെന്നതാണ് സാധാരണക്കാരെ വലക്കുന്നത്. നേരത്തെ, അന്യായ വില ഈടാക്കിയാല്‍ പരാതി നല്‍കാന്‍ സംസ്ഥാനത്തുതന്നെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു.

ഭക്ഷ്യവകുപ്പ്, അളവ് തൂക്ക വിഭാഗം തുടങ്ങിയവയിലെല്ലാം ഇങ്ങനെ പരാതി നല്‍കാന്‍ സൗകര്യമുണ്ടായിരുന്നു. ജി.എസ്.ടി നടപ്പില്‍ വന്നതോടെ ആ സൗകര്യം ഇല്ലാതായി. പകരം ജി.എസ്.ടിയുടെ ഭാഗമായി രൂപീകരിക്കുന്ന ആന്റി പ്രോഫിറ്റീയറിങ് (കൊള്ള ലാഭമെടുക്കുന്നത് തടയല്‍) അതോറിറ്റിയിലാണ് പരാതി നല്‍കേണ്ടത്. ഈ അതോറിറ്റിയാകട്ടെ ഇനിയും രൂപീകരിച്ചിട്ടുമില്ല.

ജി.എസ്.ടി നിലവില്‍ വന്നയുടന്‍തന്നെ ഹോട്ടല്‍ ഭക്ഷണത്തിന് വില കുതിച്ചുയര്‍ന്നിരുന്നു. അന്ന് അമിത വില ഈടാക്കിയ ഹോട്ടലുകളിലെ ബില്ലുകളുടെ ഫോട്ടോയെടുത്ത് ധനവകുപ്പിന് അയക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം നൂറുകണക്കിനുപേരാണ് ഇത്തരത്തില്‍ ബില്ല് തെളിവായി അയച്ചത്. പലരും ധനമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ ഇത് പോസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍, ഇങ്ങനെ ബില്ലുമായി അമിത വിലയുടെ തെളിവ് അയച്ചവര്‍ക്ക് മറുപടിപോലും ലഭിച്ചിട്ടില്ല. ആന്റി പ്രോഫിറ്റീയറിങ് അതോറിറ്റി രൂപീകരിച്ച ശേഷം ഈ ബില്ലുകള്‍ അവര്‍ക്ക് കൈമാറാമെന്നാണ് ഇപ്പോള്‍ ധനവകുപ്പ് പറയുന്നത്.
അതിനിടെ, നിര്‍മാണ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതോടെ വീട് നിര്‍മാണച്ചെലവും വന്‍തോതില്‍വര്‍ധിച്ചു. ഇത് പരാതിയായതോടെ സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിക്കാമെന്ന് മാത്രമാണ് മന്ത്രിയുടെ വാഗദാനം.

ജി.എസ്.ടി നിയമത്തിലെ 171ാം വകുപ്പായാണ് ആന്റി പ്രോഫിറ്റീയറിങ്് അതോറിറ്റി രൂപീകരണം സംബന്ധിച്ച് വിശദീകരിക്കുന്ന്. ജി.എസ്.ടി നടപ്പാക്കിയതിന്റെ പേരില്‍ കൊള്ളലാഭമെടുക്കുന്നതായി പരാതി ലഭിച്ചാല്‍ നടപടിയെടുക്കേണ്ടത് അതോറിറ്റിയാണ്. പരാതി പരിശോധിച്ച്, ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അധികമായി ഈടാക്കിയ സംഖ്യയും അധികം ഈടാക്കിയ സംഖ്യക്ക് ബില്‍ തിയതി മുതല്‍ 18 ശതമാനം പലിശയും വ്യാപാരിയില്‍നിന്ന് ഈടാക്കി ഉപഭോക്താവിന് നല്‍കും.

കൊള്ളലാഭം ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനും രജിസ്‌ട്രേഷന്‍ റദ്ദാക്കാനുമൊക്കെ അധികാരവുമുള്ള സംവിധാനമാണിത്. എന്നാല്‍, അതോറിറ്റി രൂപീകരണത്തിന ് ഇതുവരെ നടപടിയായിട്ടില്ല. അതിനാല്‍തന്നെ അമിതവില ഈടാക്കുന്നവര്‍ക്ക് എതിരേ പരാതി നല്‍കാന്‍ നിലവില്‍ ഉപഭോക്താവിന് ഇടവുമില്ല.
അമിതവിലക്കെതിരേ സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരാകട്ടെ നിസഹായത പ്രകടിപ്പിക്കുകയുമാണ്.



Sharing is Caring