ജിഎസ്ടി വന്നു, ഒന്നും ശരിയായില്ല; സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ 101 ഇനങ്ങളില്‍ വില കുറഞ്ഞത് പത്തെണ്ണത്തിന് മാത്രം


കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്ടിക്ക് പിന്നാലെ അവശ്യവസ്തുക്കളുടെ വില കുറയുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. വില കുറയുമെന്ന ഉറപ്പോടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 102 ഇനങ്ങളുടെ പട്ടികയില്‍ ആകെ വിലക്കുറഞ്ഞത് 10 എണ്ണത്തിന് മാത്രമാണ്.


കോഴിയിറച്ചിക്ക് കിലോഗ്രാമിന് 30 രൂപ കുറഞ്ഞത് മാത്രമാണ് വിലയില്‍ വന്ന കാര്യമായ മാറ്റം. ഏറ്റവും നികുതി കുറഞ്ഞതും വില കുറഞ്ഞതും കോഴിയിറച്ചിക്ക് തന്നെ. ഇറച്ചിക്കോഴി വില കുത്തനെയുയര്‍ന്ന ഘട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് കര്‍ശനമായി ഇടപെട്ടിരുന്നു.


12 ശതമാനം നികുതി കുറയുമെന്ന് പറയപ്പെട്ടിരുന്ന വസ്തുക്കളില്‍ ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയ്ക്ക് മാത്രമാണ് കുറഞ്ഞത്. അപ്പോഴും എല്ലാ കമ്പനികളുടെ സോപ്പിനും വില കുറയില്ല. നാല് ശതമാനം നികുതി കുറച്ചെങ്കിലും സിമന്റ് വില കുറയില്ല. മിനറല്‍ വാട്ടറിന്റെ നികുതി 11 ശതമാനം കുറച്ചെങ്കിലും റെയില്‍വേ പോലും വില കുറച്ചിട്ടില്ല. ഭക്ഷ്യ എണ്ണയ്ക്ക് വില കുറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പാം ഓയിലിന്റെ വില മാത്രമാണ് കുറഞ്ഞത്. പാം ഓയിലിന്റെ വില ഏഴ് ശതമാനം കുറഞ്ഞപ്പോള്‍ മറ്റുള്ളവയ്ക്ക് 20 ശതമാനം ഉയര്‍ന്നു.

എട്ടു ശതമാനം വില കുറയേണ്ട ശര്‍ക്കര, ആറു ശതമാനം കുറയേണ്ട ആട്ട, മൈദ ഉള്‍പ്പെടെയുള്ള ധാന്യപ്പൊടികള്‍, അഞ്ചു ശതമാനം കുറയേണ്ട ധാന്യങ്ങള്‍, നാലുശതമാനം കുറയേണ്ട പഞ്ചസാര എന്നിവയ്ക്ക് 10 ശതമാനം വില കൂടും.
എല്‍.ഇ.ഡി, തേയില, ടെലിവിഷന്‍, ഇന്‍സുലിന്‍, ക്യാമറ, മോട്ടോര്‍ സൈക്കിള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ചെറുകാറുകള്‍ എന്നിവയക്ക് വില കുറയും.

പരാതിയും സംശയങ്ങളും തീര്‍ക്കാനായി ഏര്‍പ്പെടുത്തിയ ജിഎസ്ടി സെല്ലിലെ ഫോണ്‍ ആഴ്ചകളായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.



Sharing is Caring