സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഹൗസ് സര്‍ജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിന് ഡോക്ടര്‍മാര്‍.കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂര്‍ണ്ണമായും അടച്ചിടും. മറ്റിടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമായി ചുരുക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. ഹൗസ് സര്‍ജന്‍മാര്‍ പൂര്‍ണ്ണമായ പണിമുടക്കിലേക്ക് കടക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഐഎംഎ കേരള ഘടകം ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖല, സഹകരണ മേഖല ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ മേഖലയിലും സമരം നടക്കും. നാളെ രാവിലെ വരെ സമരം തുടരാനാണ് ഇപ്പോഴുള്ള തീരുമാനം. ഉച്ചയ്ക്ക് ചേരുന്ന യോഗത്തില്‍ സമരം എത്ര സമയം വരെ തുടരണമെന്ന് തീരുമാനിക്കുമെന്നും ഐഎംഎ അറിയിച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. കൊട്ടാരക്കര നഗരത്തിലൂടെയാണ് പ്രതിഷേധം നടക്കുന്നത്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആശുപത്രികളില്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആക്രമിക്കപ്പെടുന്നതും ആശുപത്രിക്കു നേരെ ആക്രമണം നടക്കുന്നതും അടുത്തകാലത്ത് സംസ്ഥാനത്ത് പതിവാകുകയാണ്. ആദ്യമായാണ് ഒരു ഡോക്ടര്‍ കൊല്ലപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *