ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ആന്റണ്‍ ബെക്കന്‍ബോവര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ ആണ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്തത്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകപ്പ് കിരീടം നേടിയ ലോകത്തെ മൂന്ന് പേരില്‍ ഒരാളായിരുന്നു ബെക്കന്‍ബോവര്‍.
പശ്ചിമ ജര്‍മനിക്കായി 104 മത്സരങ്ങള്‍ കളിച്ച അദ്ദേഹം ക്യാപ്റ്റനെന്ന നിലയില്‍ അവരെ 1974-ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 16 വര്‍ഷത്തിനു ശേഷം 1990-ല്‍ ജര്‍മനിയെ പരിശീലകനായും കിരീടത്തിലെത്തിച്ചു.1970-കളുടെ മധ്യത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം യൂറോപ്യന്‍ കപ്പ് ഹാട്രിക്ക് ഉള്‍പ്പെടെ നിരവധി ബഹുമതികളും അദ്ദേഹം നേടി.

ഡെര്‍ കൈസര്‍ (ചക്രവര്‍ത്തി) എന്നറിയപ്പെട്ടിരുന്ന ബെക്കന്‍ബോവറാണ് ആധുനിക ഫുട്‌ബോളിലെ സ്വീപ്പര്‍ (ലിബറോ) എന്ന പൊസിഷന്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും ബാലണ്‍ദ്യോറും നേടിയ ലോകത്തെ ചുരുക്കം താരങ്ങളില്‍ ഒരാളാണ്.രണ്ടു തവണ യൂറോപ്യന്‍ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിക്കായി മൂന്ന് ലോകകപ്പുകളിലും രണ്ട് യൂറോ കപ്പിലും കളിച്ചു. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും ഇദ്ദേഹത്തിന്റെ പേരിലാണ്.













