ഗൗരി ലങ്കേഷിന്റെ കൊലപാതകം: ഫോണില്‍ നിന്ന് തുമ്പു ലഭിച്ചെന്ന് പൊലിസ്


പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കി. അവരുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലിസ് പറഞ്ഞു. അവരുടെ ഫോണില്‍ നിന്ന് പ്രധാനമായ തുമ്പുകള്‍ ലഭിച്ചതായും പൊലിസ് വ്യക്തമാക്കി.


ചൊവ്വാഴ്ച വൈകുന്നേരമാണ് ഗൗരി ലങ്കേഷ് തന്റെ വീട്ടില്‍ വെച്ച് വെടിയേറ്റു കൊല്ലപ്പെടുന്നത്. മൂന്നു ബുള്ളറ്റുകളാണ് ശരീരത്തിലുണ്ടായിരുന്നത്. വാഹനമിറങ്ങി വീട്ടിലേക്ക് കയറവേയാണ് വെടിയേറ്റത്. നരേന്ദ്ര ദഭോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകള്‍ക്ക് സമാനമായ കൊലയാണ് ഗൗരിയുടെതും.


തീവ്രവലതു പക്ഷങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളായിരുന്നു ഗൗരി. നേരത്തെ, ബി.ജെ.പിക്കെതിരെ ലങ്കേഷ് പത്രികയില്‍ നല്‍കിയ ലേഖനം പാര്‍ട്ടിലെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാരോപിച്ച് എം.പി പ്രഹ്ലാദ് ജോഷി ഗൗരി ക്കെതിരെ നല്‍കിയ കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്നു.

കേസന്വേഷിക്കാന്‍ മൂന്ന് പൊലിസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അതേസമയം, കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന്? ഗൗരിയുടെ കുടുംബം ആവശ്യപ്പെട്ടു.



Sharing is Caring