ഭീകരാക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരിസ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെയുടെ സ്ഥിരീകരണം. ആക്രമണം ആസൂത്രണം ചെയ്തത് രാജ്യത്തിന് പുറത്തുവച്ചാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുകയാണ്. 127 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങള്‍. 100ല്‍ അധികം പേരെ ഭീകരര്‍ ബന്ദികളാക്കിയിരുന്നു. ഇവരെ പിന്നീട് മോചിപ്പിച്ചു. അക്രമത്തില്‍ ഉള്‍പ്പെട്ട എട്ടു ഭീകരരെയും സുരക്ഷാസേന വധിച്ചു. മൂന്നുപേര്‍ ചാവേര്‍ ബോംബുകളായി പൊട്ടിത്തെറിച്ചു. ഏഴിടങ്ങളിലാണ് ആക്രമണമുണ്ടായത്. പാരിസ് കണ്‍സര്‍ട്ട് ഹാളിലുണ്ടായ വെടിവയ്പ്പിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 100 പേര്‍ ഇവിടെ മാത്രം കൊല്ലപ്പെട്ടതായാണ് സൂചന. മറ്റിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലാണ് 40ല്‍ ഏറെ പേര്‍ കൊല്ലപ്പെട്ടത്. സുരക്ഷയ്ക്കായി 1,500 സൂരക്ഷാസൈനികരെ അധികമായി നിയോഗിച്ചു.ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ ആരും വീടിന് പുറത്തിറങ്ങരുതെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ അറിയിച്ചു. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനിരുന്ന ഹൊളാന്ദെ തുര്‍ക്കി യാത്ര ഉപേക്ഷിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *